Wednesday, May 07, 2008

കുഴമറിയുന്ന കാവ്യ സന്ദര്‍ഭങ്ങള്‍
കെ പി ജയകുമാര്‍
‍അങ്ങേയറ്റം അനിശ്ചിതമായ അരങ്ങ്‌. പരസ്‌പരം കയറിയും ഇറങ്ങിയും കുഴമറിഞ്ഞ്‌ സന്ദിഗ്‌ധമാകുന്ന നാടകീയ സന്ദര്‍ഭങ്ങള്‍. പി ബാലചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച `ഒരു മധ്യവേനല്‍ പ്രണയരാവ്‌' മൂന്ന്‌ നാടകീയ കാവ്യങ്ങളെയാണ്‌ അരങ്ങില്‍ പുനരാഖ്യാനം ചെയ്യുന്നത്‌. ഷേക്‌സ്‌പിയറിന്റെ `മിഡ്‌ സമ്മര്‍ നൈറ്റ്‌സ്‌ ഡ്രീം,' കാളിദാസന്റെ `അഭിജ്ഞാന ശാകുന്തളം' ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ `രമണന്‍'. വ്യത്യസ്‌ത സാംസ്‌കാരിക സന്ദര്‍ഭങ്ങളില്‍ ഭിന്നമായ കാല ദേശങ്ങളില്‍ എഴുതപ്പെട്ട മൂന്നു നാടകങ്ങള്‍ പുലര്‍ത്തുന്ന സവിശേഷമായ പാരസ്‌പര്യത്തെ അരങ്ങിലേക്കാനയിച്ച്‌ ഒരു പുനര്‍നോട്ടത്തിന്‌ വിധേയമാക്കുന്നു. കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ലറ്റേഴ്‌സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ പ്രശസ്‌ത നാടകകാരന്‍ ജി ശങ്കരപിള്ളയുടെ അനുസ്‌മരണ വേദിയിലാണ്‌ ഈ നാടകം ആദ്യം അവതരിപ്പിച്ചത്‌. കോട്ടയം സി എം എസ്‌ കോളെജിന്റെ ഗ്രേറ്റ്‌ ഹാളായിരുന്നു അരങ്ങ്‌. കേരളത്തില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ച മിഷനറി കലാലയമാണ്‌ സി എം എസ്‌ കോളെജ്‌. അധിനിവേശ ചരിത്രത്തോടൊപ്പം അതിന്റെ ഭാഷയും പ്രതിരോധവും സാധ്യമാക്കിയ രാഷ്‌ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ ഭാഗമായി ഈ അരങ്ങിനെ കാണാനാവും. അരങ്ങിനെയും അതിന്റെ സ്ഥലകാല ചരിത്ര സങ്കല്‍പ്പങ്ങളെയും നാടക അവതരണവുമായി ചേര്‍ത്തു കാണുന്നത്‌ കൗതുകമായിരിക്കും. നിരവധി ഷേക്‌സ്‌പീരിയന്‍ രംഗാവതരണങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച വേദിയിലാണ്‌ അധിനിവേശാനന്തര വായനയിലൂടെ ഷേക്‌സ്‌പിരിയന്‍ കഥാപാത്രങ്ങളെയും രംഗ സങ്കല്‍പ്പങ്ങളെതന്നെയും പി ബാലചന്ദ്രന്‍ പുനര്‍നിര്‍മ്മിക്കുന്നത്‌. എഴുതപ്പെട്ട പാഠത്തിന്റെ ആധികാരികതയെ നിരാകരിക്കുന്ന അരങ്ങ്‌ സാമ്പ്രദായിക നിലപാടുകളെ കുടഞ്ഞ്‌ കളഞ്ഞ്‌ `വിശ്വനാടകങ്ങള്‍ക്ക്‌ പാരഡി നിര്‍മ്മിക്കുന്നു. ഒളിഞ്ഞിരിക്കുന്ന നിരവധി അര്‍ത്ഥങ്ങളിലേക്ക്‌ തുളഞ്ഞുകയറുന്ന സറ്റയറാണ്‌ `ഒരു മധ്യവേനല്‍ പ്രണയ രാവ്‌.' ഭാഷാധികാരത്തിന്റെയും സാംസ്‌കാരികാധിനിവേശത്തിന്റെയും സവര്‍ണ്ണനീതിയെ അപനിര്‍മ്മിച്ചുകൊണ്ടാണ്‌ നാടകം വര്‍ത്തമാന കാലത്തെ അഭിസംബോധന ചെയ്യുന്നത്‌.അധിനിവേശാനന്തര വായനയില്‍ നിരവധി ഘട്ടങ്ങളിലൂടെ ഒട്ടനവധി സാംസ്‌കാരിക-വംശീയ അവസ്ഥകളിലൂടെ പുനര്‍വായനക്കും പൊളിച്ചെഴുത്തിനും വിധേയമായിട്ടുള്ളവയാണ്‌ ഷേക്‌പിയര്‍ നാടകങ്ങളും കഥാപാത്രങ്ങളും. കണ്ണുകളില്‍ പ്രണയ തൈലമിറ്റിച്ച്‌ സര്‍വ്വരേയും പ്രണയികളാക്കുന്ന മാജിക്കല്‍ കഥാപാത്രമായ പക്ക്‌ `മിഡ്‌ സമ്മര്‍ നൈറ്റ്‌സ്‌ ഡ്രീമി'ല്‍ നിന്നും ഈ നാടകത്തിലേക്ക്‌ കുടിയേറുന്നു. കാവാലം നാരായണപണിക്കര്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റിയ ഷേക്‌സ്‌പിയര്‍ നാടകത്തിന്റെ മൂന്നാം അങ്കത്തിലെ ഒന്നാം രംഗം വായിച്ചുകൊണ്ടാണ്‌ `ഒരു മധ്യവേനല്‍ പ്രണയ രാവ്‌' ആരംഭിക്കുന്നത്‌. ഈ നാടകത്തിലെ പക്ക്‌ മറ്റൊരു ശരീര ഘടനയിലേക്ക്‌, ആ ശരീരം വഹിക്കുന്ന സാംസ്‌കാരികവും രാഷ്‌ട്രീയവും വംശീയവുമായ അവസ്ഥയിലേക്ക്‌ അധിനിവേശം നടത്തുന്ന കഥാപാത്രമാണ്‌. കാമദേവനിലേക്ക്‌ അധിനിവേശം നടത്തിയ പക്ക്‌ ശാകുന്തളത്തിലെ കണ്വാശ്രമ പരിസരത്തിലാണ്‌ വന്നിറങ്ങുന്നത്‌. ഷേക്‌സ്‌പിയറില്‍ നിന്നും കാളിദാസനിലേക്കുള്ള ദൂരം മറ്റൊരു അധിനിവേശാനന്തര അട്ടിമറിയിലൂടെ മറികടക്കുന്ന നാടകം കേരളീയമായ മറ്റൊരു കാവ്യ സന്ദര്‍ഭത്തിലാണ്‌ കാഴ്‌ചയെ കൊണ്ടുചെന്ന്‌ നിര്‍ത്തുന്നത്‌. ഇവിടെ കേരളീയത നിര്‍മ്മിക്കുന്നതാവട്ടെ `മലരണിക്കാടുകള്‍ തിങ്ങിവിങ്ങിയ' രമണന്റെ പ്രണയ ഭൂമിയിലാണ്‌. രമണന്‍ എന്ന ജനപ്രിയ കാവ്യവും അതിന്റെ പ്രണയ വിഹ്വലതകളും ഏതളവുവരെ കേരളീയ സ്വത്വത്തെ പ്രതിനിധീകരിക്കുന്നു എന്നതും നാടകത്തിന്റെ പ്രശ്‌നപരിസരമാണ്‌. ``രമണനും മദനനും ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടു പൂക്കളാണ്‌. ആടിനേം മേച്ചോണ്ട്‌ നടക്കുവാ ചുമ്മാ ഒരു കാവ്യ ഭംഗിക്കുവേണ്ടി.'' എന്ന്‌ രമണ കാവ്യത്തിന്റെ പ്രാദേശിക സാംസ്‌കാരിക (sub-cultural) അസ്‌തിത്വത്തെ നാടകം അപനിര്‍മ്മിക്കുന്നു. ഒരു കോളനികാലം പിന്നിട്ടാണ്‌ പക്ക്‌ കാളിദാസനിലെത്തുന്നത്‌. അദൃശ്യരാവാന്‍ കഴിയുന്ന പക്കും `ശാകുന്തളീയമായി' രംഗപ്രവേശം ചെയ്യുന്ന ഭാനുമതിയും നാടക കാലത്തെ കീഴ്‌മേല്‍ മറിക്കുന്നു. മിഡ്‌ സമ്മര്‍ നൈറ്റ്‌ ഡ്രീമിലെ കഥാപാത്രമായി രംഗപ്രവേശം ചെയ്യുന്ന പക്ക്‌ കാമദേവനായും ചില നേരം നാടകത്തിലെ ഒരു അഭിനേതാവ്‌ മാത്രമായും മാറുന്നു. ഭാനുമതി സാനുമതിയായും ആട്‌ മാനായും പകര്‍ന്നാടുന്നു. അരങ്ങില്‍ ഒരു നാടകം നടക്കുന്നുകൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ ഇടക്കിലെ പ്രേക്ഷകരിലേക്ക്‌ പകര്‍ന്നുകൊണ്ടാണ്‌ അവതരണം മുന്നേറുന്നത്‌. പക്കിന്റെ ഒരു സംഭാഷണം: ``ശാരദ്വതാ, ശാര്‍ങ്‌ഗരവാ തല്‍ക്കാലം നിങ്ങളാ അണിയറയിലോട്ടൊന്നു പോ. എന്നിട്ട്‌ ശകുന്തളേടെ മേക്കപ്പ്‌ തീര്‍ന്നോന്ന്‌ നോക്ക്‌. തീര്‍ന്നെങ്കില്‍ ആ സൈഡ്‌ കര്‍ട്ടന്റെ അടുക്കല്‍ വന്നു നില്‍ക്കാന്‍ പറ.'' ഒരു മാധ്യമം എന്ന നിലയില്‍ അഭിനേതാവിന്റെ ശരീരത്തെ പലമാതിരി പുനര്‍നിര്‍മ്മിച്ചുകൊണ്ടും നാടക ഘടനയെ (theater structure) അപനിര്‍മ്മിച്ചുകൊണ്ടുമാണ്‌ ഒരു മധ്യവേനല്‍ പ്രണയരാവ്‌ മലയാള നാടക ചരിത്രത്തില്‍ ഇടം നേടുന്നത്‌.പ്രേക്ഷകരുടെ മധ്യത്തിലാണ്‌ നാടകം അരങ്ങേറുന്നത്‌. പ്രേക്ഷകരുടെ ഇടയില്‍ നില്‍ക്കുന്ന നടന്‍/നടി സ്വന്തം ശരീര ഭാഷയെ (daily body language) നാടക ഭാഷയിലേക്ക്‌ (extra daily body language) പരിവര്‍ത്തനം ചെയ്യുന്നു. കഥാപാത്രത്തിലേക്കും തിരികെ അഭിനേതാവിലേക്കും കയറിയിറങ്ങുന്ന സവിശേഷമായൊരു മാധ്യമമായി ശരീരത്തെ പരിവര്‍ത്തിപ്പിക്കുന്നതിലൂടെ സാധ്യമാകുന്ന `രസവും', `സറ്റയറുമാണ്‌' നാടക ക്രിയാംശത്തെ മുന്നോട്ടു നയിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ യുക്തിരഹിതവും അസംബന്ധവുമാണ്‌ (absurd) ഉടലുകളുടെ പരിവര്‍ത്തനം (body transition). ഈ അസംബന്ധത ഒരേ സമയം പ്രമേയത്തെയും നാടക സ്ഥലത്തെയും പൊളിച്ചെഴുതുന്നു. ``മദനന്‍: ഇത്‌ മാനേല്ല, എതെന്താ ആടിനെപ്പോലെ കരയുന്നേ?പക്ക്‌: അബദ്ധം പറ്റിപ്പോയതാണെങ്കിലും അതൊരു ദാര്‍ശനിക പ്രശ്‌നമായി കാണണം. മാനിനുള്ളില്‍ ആടും ആടിനുള്ളില്‍ മാനുമുണ്ട്‌. മാന്‍ മീന്‍സ്‌ മാനവന്‍-മനുഷ്യന്‍ആട്‌: അതൊന്നുമല്ല, എനിക്ക്‌ മാനിന്റെ കരച്ചില്‍ മിമിക്രി ചെയ്യാനറിഞ്ഞുകൂടാ. ആടിന്റേതേ പറ്റു. ഇത്‌ റിഹേഴ്‌സല്‍ തൊടങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതാ. അവതരണത്തിലുടനീളം നടി/നടന്റെ ശരീരഭാഷയെ പുനര്‍ നിര്‍മ്മിച്ചുകൊണ്ടാണ്‌ വ്യത്യസ്‌തമായൊരാവിഷ്‌കാര രീതി നാടകം മുന്നോട്ട്‌ വെയ്‌ക്കുന്നു. ഉടലുകളുടെ ഈ അപനിര്‍മ്മാണം തിയേറ്ററിന്‌ പുറത്തേക്ക്‌ ശരീരത്തെ വിന്യസിക്കുകയല്ല, മറിച്ച്‌ തിയേറ്റര്‍ സ്ഥലത്തെയും പ്രമേയ സ്ഥലത്തെയും ബന്ധിപ്പിച്ചും ഉടച്ചുവാര്‍ത്തും ക്രിയാംശത്തെ മുന്നോട്ട്‌ നയിക്കുന്ന അയവുള്ള (flexible) മാധ്യമമാക്കി ശരീരത്തെ പുനരാവിഷ്‌കരിക്കുകയാണ്‌. പക്ക്‌ കാമദേവനിലേക്കും ഭാനുമതി സാനുമതിയിലേക്കും ആട്‌ മാനിലേക്കും മാത്രമല്ല, ഇവയെ സാധ്യമാക്കുന്ന അഭിനേതാവ്‌ ഇടക്കിടെ കഥാപാത്രത്തിനുവെളിയിലേക്കും പകര്‍ന്നാട്ടം നടത്തുന്നുണ്ട്‌. ഒരു മധ്യവേനല്‍ പ്രണയ രാവില്‍ ഉടല്‍ ഒരുപാട്‌ ശിഖരങ്ങളുള്ള ഒരു സാംസ്‌കാരിക രൂപകമാണ്‌. ``പുരുവംശ കുലജാതനായ ദുഷ്യന്തന്‍ പ്രൗഢ ഗംഭീരമായി പ്രവേശിക്കേണ്ടിടത്ത്‌ ഫോക്‌ ഡാന്‍സിന്റെ കോംപറ്റീഷനില്‍ നിന്ന്‌ ഒരുത്തന്‍ കേറിവന്നാല്‍ എന്താ ചെയ്‌ക?'' രമണന്റെ തോഴനായ മദനന്റെ രൂപത്തെക്കുറിച്ച്‌ പക്ക്‌ പറയുന്നു. മറ്റൊരിടത്ത്‌ ദുഷ്യന്തന്റെ വരവിനെക്കുറിച്ച്‌ ബോട്ടം പറയുന്നത്‌ ഇങ്ങനെയാണ്‌: ``അമ്പും വില്ലും പിടിച്ച്‌ നടന കൈരളി ബാലേ ട്രൂപ്പില്‍ നിന്നും ഒരു നടന്‍ ദാ കേറി വരുന്നു.'' നാടകത്തിന്റെ മറ്റൊരു ഘട്ടത്തില്‍ അനുരാഗ വിവശയായ ശകുന്തളയുടെ രംഗപ്രവേശം കാണുമ്പോള്‍ ദുഷ്യന്തനായി വേഷമിടുന്ന നടന്റെ ആത്മഗതം: ``ഈ കുട്ടിയെ ഏതോ ട്രൂപ്പില്‍വെച്ച്‌ ഞാന്‍ കണ്ടിട്ടുണ്ടല്ലോ?'' ആടിനെ ആട്ടിത്തെളിച്ചുകൊണ്ട്‌ രംഗപ്രവേശം ചെയ്യുന്ന നടന്‍ തനിക്കു തീരെ വഴങ്ങാത്ത രമണ കഥാപാത്രത്തെക്കുറിച്ച്‌: ``തൊടക്കത്തിലേ ഞാന്‍ പറഞ്ഞതാ ഈ മണകൊണാന്നുള്ള റോള്‌ എനിക്ക്‌ ചെയ്യാന്‍ പറ്റില്ലാന്ന്‌...'' അങ്ങനെ നാടകം അതിന്റെ രഹസ്യാത്മകതയെ പൊളിച്ചു കളയുന്നു. മുഖം മൂടി അഴിച്ചുവെച്ച നടന്‍/നടി പ്രേക്ഷകര്‍ക്ക്‌ വെളിപ്പെടുന്നു. ഇനിയാണ്‌ നാടകം ആരംഭിക്കുന്നത്‌. ഓരോ ആളും കഥാപാത്രത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. അരങ്ങില്‍ ഒരു നാടകം കെട്ടിയുണ്ടാക്കുന്നതിന്റെ അതീവ സൂക്ഷ്‌മമായ രസതന്ത്രമാണ്‌ ഒരു മധ്യവേനല്‍ പ്രണയ രാവിലൂടെ പി ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നത്‌. കലാസ്വാദനം എന്ന `കര്‍മ്മത്തെ' അതാവശ്യപ്പെടുന്ന അനുശീലനത്തെ നാടകം അപനിര്‍മ്മിക്കുന്നു. കഥാപാത്രത്തില്‍നിന്നും നാടകത്തില്‍നിന്നും പുറത്തു കടക്കുന്നുവെന്ന പ്രതീതിസൃഷ്‌ടിച്ചുകൊണ്ടാണ്‌ നാടകത്തിനുള്ളില്‍ നിരവധി നാടകങ്ങളെ സംവിധായകന്‍ നിബന്ധിക്കുന്നത്‌. ശരീരം എന്ന മാധ്യമത്തെ കലാശരീരമാക്കി (art body) മാറ്റുകയാണ്‌ നാടകം. ഉടല്‍ ഒരു സൂചകമാണ്‌. തൊഴിലാളി/കീഴാള ശരീരം, ഫ്യൂഡല്‍/സവര്‍ണ ശരീരം, മധ്യവര്‍ഗ നാഗരിക ഉടല്‍, കേരളീയത, ശാലീനത, കുലീനത, വെളുപ്പ്‌, കറുപ്പ്‌ തുടങ്ങിയ ശരീര പരികല്‍പ്പനകള്‍ നിര്‍മ്മിക്കപ്പെടുന്നത്‌ സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങള്‍ക്കുള്ളിലാണ്‌. `ചരിത്രസംഭവങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട ഒരു പ്രതലമാണ്‌ ഉടല്‍' എന്ന നിരീക്ഷണം ഈ രൂപപ്പെടലിന്റെ സാമൂഹിക സാമ്പത്തിക വിശകലനത്തിലേക്ക്‌ വഴിതുറക്കും. മാധ്യമമെന്ന നിലയില്‍ അഭിനേതാവിന്റെ ഉടല്‍ കലാപത്തെ വഹിക്കുന്നു. നിരന്തരം അപനിര്‍മ്മിക്കപ്പെടുന്ന ശരീരം ഒരു രാഷ്‌ട്രീയ ഉപകരണമായി തീരുന്നു. ഉടല്‍ രൂപത്തെ പലമാതിരി പുനര്‍നിര്‍മ്മിച്ചുകൊണ്ട്‌ മൈക്കള്‍ ജാക്‌സന്‍ സംഗീതത്തെ മാത്രമല്ല സ്വന്തം ശരീരത്തെയും കലാപമാക്കി. വെളുപ്പിന്റെ സാംസ്‌കാരികാധിനിവേശത്തെയും വംശീയാധികാരത്തെയും അപനിര്‍മ്മിച്ചുകൊണ്ടാണ്‌ മൈക്കിള്‍ ജാക്‌സന്‍ വര്‍ണ്ണ/ലിംഗ ഘടനയെ സ്വന്തം ശരീരത്തില്‍ നിന്നും കഴുകി കളയുന്നത്‌.ദുഷ്യന്തന്റെ രംഗപ്രവേശനത്തിന്‌ ഒരുങ്ങിനില്‍ക്കുന്ന അരങ്ങിലേക്ക്‌ ഒരു വിഷാദരാഗവുമായി അസ്ഥാനത്ത്‌ പ്രവേശിക്കുന്ന മദനനിലൂടെയാണ്‌ നാടകം രമണ കാവ്യത്തിലേക്ക്‌ ഒരു കണക്ഷന്‍ സാധ്യമാക്കുന്നത്‌. നാടകത്തില്‍ എന്തും സാധ്യമാണ്‌ എന്ന ന്യായീകരണവും അതിന്റെ അനായാസതയെകുറിച്ചുള്ള സൂചനയും പക്ക്‌ നല്‍കുന്നുണ്ട്‌. ``ആട്‌ മാനായി മാറി. സാനുമതി ഭാനുമതിയായി. ആഹഹാ... എന്തെളുപ്പം. എത്ര അനായാസം. ക്ഷിപ്രസാധ്യമാം പ്രതിഭാസംതന്നെ നാടകം.'' രമണനെ കാണാതലയുന്ന മദനന്റെ വിലാപം ചങ്ങമ്പുഴക്കാലത്തേയ്‌ക്ക്‌ പ്രേക്ഷകരെ നയിക്കുന്നു. രമണന്‍ എന്ന കാല്‌പനിക കാവ്യത്തില്‍ നിന്നും നാടകം ഒരു സാമൂഹ്യ രാഷ്‌ട്രീയ പ്രശ്‌നത്തെ അരിച്ചെടുക്കുകയാണ്‌. പക്ക്‌: ``സഹോദരീ, ഇയാളുടെ സുഹൃത്തെന്നു പറയുന്ന രമണനെന്താ പറ്റീത്‌? ഈ മദനന്റെ മട്ടു കണ്ടിട്ട്‌ അയാള്‍ വല്ല മരക്കൊമ്പിലും കെട്ടിത്തൂങ്ങി ചത്തോ?''ഭാനുമതി: ``ഇപ്പോ ചത്തിട്ടില്ല. പക്ഷെ, അയാള്‍ ചാകുമെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഉന്നത കുലജാതയും സമ്പന്നയും സുന്ദരിയുമായ എന്റെ സഖി ചന്ദ്രികയുമായുള്ള പ്രണയമയ സുന്ദര സ്വപ്‌നങ്ങള്‍ മാഞ്ഞുപോയി. പരിമൃദുല സുസ്‌മിത പൂക്കള്‍ കൊഴിഞ്ഞുപോയി. അധകൃതനായ അവനെ തന്റെ പ്രണയ സാമ്രാജ്യത്തില്‍ നിന്നവള്‍ തിരസ്‌കരിച്ചു. മുന്തിരിച്ചാറുപോലുള്ള ജീവിതം ആസ്വദിക്കാന്‍ അവളാ പുല്ലാങ്കുഴല്‍ കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. ഹാ! ഇതിങ്ങനെ തന്നെ കലാശിക്കുമെന്നെനിക്കറിയാമായിരുന്നു.''ഇവിടെ രണ്ട്‌ പരിത്യക്തരുടെ `സമാന' ജീവിതത്തിലേക്ക്‌ നാടകം പ്രവേശിക്കുന്നു. ചന്ദ്രികയാല്‍ നിരസിക്കപ്പെടുന്ന രമണനും ദുഷ്യന്തനാല്‍ വിസ്‌മരിക്കപ്പെടുന്ന ശകുന്തളയും. ഇവരുടെ പ്രണയം വീണ്ടെടുക്കുവാനുള്ള പദ്ധതി പക്ക്‌ നിര്‍ദ്ദേശിക്കുന്നു. ``അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ദുഷ്യന്തനെപ്പോലെ ചന്ദ്രികയേയും അനുരാഗവിവശയാക്കണം. നിറനിലാവുപോലെ അവളാ പാമരനാം പാട്ടുകാരനെ കുളിരണിയിക്കണം.'' പക്ഷെ അതിനുള്ള സാധ്യതകള്‍ രമണ കാവ്യം നല്‍കുന്നില്ല എന്നതാണ്‌ ഭാനുമതി ഉന്നയിക്കുന്ന പ്രശ്‌നം. ``അതിനി നടക്കില്ല. അവളുടെ അച്ഛനുമമ്മയും എല്ലാം തീരുമാനിച്ചു കഴിഞ്ഞു. പാടേ തിരശീല വീണു. ആ പ്രേമ നാടകം തീര്‍ന്നു.'' ഈ ആഖ്യാന സന്ധി മറികടക്കാനുള്ള തന്ത്രം മിഡ്‌ സമ്മര്‍ നൈറ്റ്‌ ഡ്രീമില്‍ പക്ക്‌ നിന്നും കണ്ടെടുക്കുന്നു. ദുഷ്യന്തന്റെയും ചന്ദ്രികയുടെയും കണ്ണുകളില്‍ പ്രണയാച്ചാറൊഴിക്കുക. അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ യഥാക്രമം ശകുന്തളേയും രമണനേയും കണ്ടുമുട്ടണം. അവരിലെ അനുരാഗം വീണ്ടും തളിര്‍ക്കും. എന്നാല്‍ ഭാനുമതിയിലെ അഭിനേതാവിന്‌ അതിലല്‌പം സംശയമുണ്ട്‌: `` ഈ ഐ ഡ്രോപ്‌സ്‌ കൊണ്ട്‌ അനുരാഗം ഉണ്ടാകുമോ? അതൊക്കെ വെറും തട്ടിപ്പല്ലേ? അന്ധവിശ്വാസം. ഒരു തെളിവുമില്ലാതെ അതൊക്കെ എങ്ങനെ വിശ്വസിക്കാന്‍ പറ്റും.? പക്ക്‌: ``മിഡ്‌ സമ്മര്‍ നൈറ്റ്‌ ഡ്രീം നാടകം കണ്ടിട്ടുണ്ടോ?ഭാനുമതി: ``ഇല്ല''പക്ക്‌: ``അതു കണ്ടിരുന്നെങ്കില്‍ വിശ്വസിച്ചേനെ'' ഭാനുതിക്കും മിഡ്‌ സമ്മര്‍ നൈറ്റ്‌ ഡ്രീം കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ക്കുമായി പി ബാലചന്ദ്രന്‍ ശാകുന്തളത്തില്‍ ഒരു പെളിച്ചെഴുത്ത്‌ നടത്തുന്നു. ഹ്രസ്വമായ ഒരു ഉപനാടകം എഴുതിച്ചേര്‍ക്കുന്നു. ദുഷ്യന്തനൊപ്പം മൃഗയാ വിനോദത്തിന്‌ വനത്തിലെത്തിയ തോഴന്‍ മാഢവ്യന്‍ ക്ഷീണിതനായി ഉറങ്ങുമ്പോള്‍ പക്ക്‌ അയാളുടെ കണ്ണുകളില്‍ പ്രണയച്ചാറൊഴിക്കുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന മാഢവ്യന്‍ ആദ്യം കാണുന്നത്‌ ദീര്‍ഘാപാംഗന്‍ എന്ന മാന്‍ കുട്ടിയെയാണ്‌. അയാള്‍ക്ക്‌ അതിനോട്‌ കലശലായ അനുരാഗം. ഈ `മൃഗയാവിനോദം'ത്തില്‍ അസ്വസ്ഥനായ നടന്‍ മാനിന്റെ മുഖം മാറ്റി ആടിന്റെ മുപഖം ധരിച്ച്‌ മറഞ്ഞിരിക്കുന്നു. ഷേക്‌സ്‌പിരിയന്‍ നാടക സങ്കേതത്തിന്‌ ശാകുന്തളത്തിലൂടെ രമണനിലേക്കൊരു വഴിവെട്ടുകയാണ്‌ `ഒരു മധ്യവേനല്‍ പ്രണയ രാവ്‌.' എന്നാല്‍ സുഖപര്യവസായിയുമായ പൗരസ്‌ത്യ സങ്കല്‍പ്പത്തിലേക്കോ ദുരന്തനാടകത്തിലേക്കോ ലളിതമായി ചെന്നവസാനിക്കുന്ന ഒരു വഴിയായിരുന്നില്ല. മറിച്ച്‌ പ്രശ്‌നഭരിതമായ ഒരു പാട്‌ ഇടങ്ങളെ വെളിപ്പെടുത്തുന്ന അനവധി വായനകള്‍ സാധ്യമാക്കുന്ന ഉരുപനാടകമായിരുന്നു അത്‌. ചന്ദ്രികയുടെയും ദുഷ്യന്തന്റെയും കണ്ണുകളില്‍ പ്രണയച്ചാറൊഴിക്കുക, തക്കസമയത്ത്‌ രമണനെയും ശകുന്തളയേയും അവിടെ എത്തിക്കുക. ഇവിടെയാണ്‌ നാടകത്തിന്റെ സ്വാഭാവികമായ ഗര്‍ഭസന്ധി (climax). എന്നാല്‍ ഒരു വിപരീത പ്രണയത്തിലൂടെ ക്ലൈമാക്‌സിനെ തിരിച്ചിടുകയാണ്‌ നാടകം. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ദുഷ്യന്തന്‍ ആദ്യം കാണുന്നത്‌ ചന്ദ്രികയെയാണ്‌. മരുവശത്ത്‌ ചന്ദ്രികയെന്ന്‌ തെറ്റിദ്ധരിച്ച്‌ ശകുന്തളയുടെ കണ്ണുകളില്‍ പക്ക്‌ പ്രണയച്ചാറൊഴിക്കുന്നു. അവള്‍ അനുരാഗ വിവശയായി രമണനു പിന്നാലെ നടക്കുന്നു. കാവ്യ സന്ദര്‍ഭങ്ങള്‍ കുഴമറിയുന്ന സവിശേഷമായൊരു നാടക സന്ധി. ഈ സന്ദര്‍ഭത്തിലാണ്‌ രമണന്റെ രംഗപ്രവേശം. ``തൊടക്കത്തിലേ ഞാന്‍ പറഞ്ഞതാ ഈ മണകൊണാന്നുള്ള റോള്‌ എനിക്ക്‌ ചെയ്യാന്‍ പറ്റില്ലാന്ന്‌...'' ക്ലേശകരമായ സ്വന്തം റോളിനെ പഴിപറഞ്ഞുകൊണ്ടാണ്‌ നടന്‍ രമണനിലേക്ക്‌ പ്രവേശിക്കുന്നത്‌. ``എല്ലാവന്റെ ഉള്ളിലും ഒരു കാമുകനുണ്ട്‌. പക്ഷെ, ഒരുത്തനുമങ്ങോട്ട്‌ രമണനാവാന്‍ വയ്യ.'' എന്ന്‌ പക്ക്‌ അനുരാഗത്തിന്റെ ആണ്‍കോയ്‌മയെ അപഹസിക്കുന്നു. പൊതുശരീരവും സ്വകാര്യ ശരീരവുമുള്ള ജീവിയായാണ്‌ പുരുഷന്‍ കാണപ്പെടുന്നത്‌. `രമണന്‍' എന്ന സ്വകാര്യ ശരീരത്തെ സാമൂഹ്യ-വംശീയ-രാഷ്‌ട്രീയ- സാമ്പത്തിക ഘടനക്കുള്ളില്‍ പുനര്‍വായനയ്‌ക്കു വിധേയമാക്കുകയാണ്‌ പി ബാലചന്ദ്രന്റെ നാടകം. രമണനില്‍ അനുരക്തയാകുന്ന ശകുന്തള ചങ്ങമ്പുഴയുടെ വരികള്‍ ചൊല്ലിക്കൊണ്ടാണ്‌ പ്രവേശിക്കുന്നത്‌. രമണന്‍ ശകുന്തളയുടെ പ്രണയം നിരസിക്കുന്നു. പ്രണയ വൈമുഖ്യം നായകന്റെ ഉള്‍വലിയലിന്റെയും ആത്മ സംഘര്‍ഷങ്ങളുടെയും ദാര്‍ശനികമായ മനോഘടനയുടെയും വെളിപ്പെടലാണെന്ന നടപ്പ്‌ ബോധ്യങ്ങളെയാണ്‌ നാടകം പരിഹസിക്കുന്നത്‌. ``കീഴ്‌ത്തട്ടിലുള്ള രണ്ടുപേര്‍ തമ്മിലും മേല്‍തട്ടിലുള്ള രണ്ടുപേര്‍ തമ്മിലും മേല്‍തട്ടിലുള്ള രണ്ടുപേര്‍ തമ്മിലും പ്രണയത്തിലേര്‍പ്പെട്ടാല്‍ വര്‍ഗ്ഗപരമായ സംഘര്‍ഷം ഒഴിവാകുമെന്നാണ്‌ ഞാന്‍ കരുതിയത്‌. ഇതിപ്പം അവിടെയും പ്രശ്‌നമാണല്ലോ. രമണോ? താനിങ്ങനെ തെന്നിമാറി വഴുവഴാന്ന്‌ നില്‍ക്കാതെ-തൊറന്നുപറ-തന്റെ നിലപാടെന്താ?'' രമണന്‍: ``സിറ്റിയിലൊള്ള പരിഷ്‌കാരിയായ, നല്ല പണക്കാരിയായ, ഒരു പെണ്ണിനെ പ്രേമിച്ചാലല്ലേ നാട്ടുകാര്‍ക്ക്‌ ഒരു വിഷയമാവൂ, കോളിളക്കമുണ്ടാവൂ... മൊത്തം കൊളമായി പരാജയപ്പെടുന്ന ഒരു പ്രേമത്തോടാ എനിക്ക്‌ താല്‌പര്യം. സത്യം പറഞ്ഞാ പെണ്ണിനോടല്ല എനിക്ക്‌ പ്രണയം. ആത്മഹത്യയോടാ.'' വര്‍ഗ്ഗ/വംശ സംഘര്‍ഷം എന്ന രാഷ്‌ട്രീയ സംജ്ഞകള്‍ക്കെതിരെ ആത്മഹത്യയെന്ന `കാവ്യ കല്‍പ്പന' അനായാസമായി നിലകൊള്ളുന്നതെങ്ങനെയെന്ന്‌ പരിശോധിക്കുന്നു. പ്രണയത്തിന്റെ നിലപാടിനെ ഒരു നിലയായി പുനരവതരിപ്പിച്ചുകൊണ്ട്‌ അരാഷ്‌ട്രീയവും ആഡംബരവുമായിത്തീര്‍ന്ന പ്രണയം എന്ന വൈകാരിക സന്ദര്‍ഭത്തെ നാടകം അപനിര്‍മ്മിക്കുന്നു. ദുഷ്യന്തന്‍ ചന്ദ്രികയോട്‌ പറയുന്നു. ``നമ്മുടെ ഈ പ്രണയം ഇന്നോ നാളെയോ പൊലിഞ്ഞുപോയേക്കാം. പക്ഷെ അതിന്റെ ഓര്‍മ്മപോലെ നിന്റെ ഒരു നില്‍പ്പുവേണം.'' പക്ക്‌: ``പ്രണയം ചരിത്രവും ചിത്രകലയും ഇന്റീരിയര്‍ ഡക്കറേഷനുമൊക്കെയായി മാറണമെങ്കില്‍ ചില നിലപാടുകള്‍ വേണം. അത്തരത്തിലൊരു നില്‍പ്പ്‌ നീ നിന്നേ പറ്റു.'' പ്രണയത്തിന്റെ വിശ്വ വിഖ്യാതമായ നില്‍പ്പ്‌. ദര്‍ഭമുന കാലില്‍ തറഞ്ഞതായി നടിച്ച്‌ പിന്‍തിരിഞ്ഞുനില്‍ക്കുന്ന `കൊണ്ടല്‍ വേണിയായി' ചന്ദ്രികയും മാറുന്നു. പ്രണയത്തിന്റെ രാഷ്‌ട്രീയത്തെ സാമൂഹ്യവും സാമ്പത്തികവും വംശീയവുമായ അതിന്റെ നിര്‍ണ്ണയങ്ങളെ അരങ്ങിലേക്ക്‌ കൊണ്ടുവരുകയാണ്‌ `മധ്യവേനല്‍ പ്രണയ രാവ്‌്‌. എത്രയോ കാലഘട്ടങ്ങളുടെ ഭാവുകത്വത്തെയാണ്‌ നാടകം കടന്നാക്രമിക്കുന്നത്‌. നടിയുടെ ശരീരം ഒരു രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുമ്പോള്‍ പലരൂപത്തില്‍ കെട്ടിയെഴുന്നള്ളിക്കപ്പെട്ട കാഴ്‌ചയുടെ ചരിത്രം തന്നെയാണ്‌ നിശിതമായി ചോദ്യം ചെയ്യപ്പെടുന്നത്‌. പ്രണയ ശില്‌പത്തിന്റെ ഈ പുനരാഖ്യാനം ഒരസംബന്ധ ദൃശ്യമായി അരങ്ങിനെ പരിഹസിക്കുന്നു. ഈ സറ്റയര്‍ തന്നെയാണ്‌ നാടകത്തിന്റെ ഊര്‍ജ്ജം. വിഖ്യാതമായ മറ്റൊരു നില്‍പ്പിലാണ്‌ നാടകം അവസാനിക്കുന്നത്‌. രമണന്‍ ദുഷ്യന്തന്റെ മൃഗയാ വിനോദത്തിന്‌ ഇരയാക്കപ്പെടുന്നതിലൂടെയാണ്‌ ഈ നില്‍പ്പ്‌ സാധ്യമാകുന്നത്‌. മാനിനെ പ്രണയിച്ച മാഢവ്യന്‍ ആടിനെ കൊല്ലുന്നു. ചന്ദ്രികയെ സ്വന്തമാക്കുമ്പോഴും ശകുന്തളയെ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത രാജാവ്‌ രമണനെയും കൊല്ലുന്നു. എന്നാല്‍ ``ഈ മദ്ധ്യവേനല്‍ രാത്രിയില്‍ കാടിന്റെ വിജനതയില്‍ ഈ കൊലപാതകം ഞാനെങ്ങനെ മറവു ചെയ്യും'' എന്നതാണ്‌ ദുഷ്യന്തനെ അലട്ടിക്കൊണ്ടിരിക്കുന്നത്‌. ``മറവു ചെയ്യാത്ത ശവശരീരം ഒരു കീറാമുട്ടി പ്രശ്‌നമാണ്‌'' ഒടുവില്‍ രമണന്റെ ശരീരത്തെ മരക്കൊമ്പില്‍ കെട്ടിത്തൂക്കാന്‍ അവര്‍ നിശ്ചയിക്കുന്നു. ``ഈ രമണനോട്‌ രഹസ്യമായി ചോദിച്ചാല്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്നതിനോടാവും ആയാള്‍ക്കും താല്‌പര്യം.'' അരങ്ങില്‍നിന്നും എല്ലാവരും മറയുമ്പോള്‍ പശ്ചാത്തലത്തില്‍ മരച്ചില്ലയില്‍ തൂങ്ങിയാടുന്ന രമണന്റെ `മനോഹരമായി' ലൈറ്റപ്പ്‌ ചെയ്‌ത ദൃശ്യം. ``കാഴ്‌ചക്കാര്‍ക്കും ചാനലുകാര്‍ക്കും ആ അതിമനോഹരമായ ദൃശ്യത്തോടായിരിക്കും താല്‌പര്യം. അവര്‍ക്ക്‌ സന്തോഷമായിക്കോട്ടെ.'' നാടകം അതിന്റെ സ്വാഭാവികമായ അന്ത്യത്തിലേക്ക്‌ പ്രവേശിക്കുന്നു. എന്നാല്‍ ജീവിതത്തിനേക്കാള്‍ സങ്കീര്‍ണ്ണമായാണ്‌ ചിലപ്പോള്‍ മരണത്തിന്റെ രാഷ്‌ട്രീയം പ്രവര്‍ത്തനക്ഷമമാകുന്നത്‌. അതുകൊണ്ടുതന്നെ `മരണം' എന്നത്‌ ഒരു സാമൂഹ്യ രാഷ്‌ട്രീയ പ്രശ്‌നമായിത്തീരുന്നു. അതിന്‌ മറുപടി പറയേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനും അതിന്റെ നീതിന്യായ വ്യവസ്ഥകള്‍ക്കുമുണ്ട്‌. അതുകൊണ്ടാണ്‌ നാടകം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന പക്കിനെ മറികടന്ന്‌ ഒരു ജഡ്‌ജി രംഗപ്രവേശം ചെയ്യുന്നത്‌. അരങ്ങ്‌ ഒരു കോടതി മുറിയാകുന്നു. ന്യായാധിപന്‍ വിധി ന്യായം വായിക്കുന്നു. ``രമണന്റെ മരണം കൊലപാതകമല്ല. സ്വാഭാവികമായ ആത്മഹത്യയാണെന്ന്‌ കോടതിക്ക്‌ ബോധ്യമായിരിക്കുന്നു. അതിന്‌ അടിസ്ഥാനമായ തെളിവ്‌ ഈ നാടകത്തില്‍ നിന്നു കണ്ടെടുത്ത രമണന്റെ മൊഴികളാണ്‌.'' പശ്ചാത്തലത്തില്‍ തൂങ്ങിയാടുന്ന രമണ ശരീരം ഒരു ഫ്‌ളാഷ്‌ ബാക്കിലൂടെ പഴയ ഡയലോഗ്‌ ആവര്‍ത്തിക്കുന്നു. ``സത്യം പറഞ്ഞാല്‍ പെണ്ണിനോടല്ല എനിക്ക്‌ പ്രണയം ആത്മഹത്യയോടാ...'' ഇപ്രകാരം `ഒരു മധ്യവേനല്‍ പ്രണയ രാവ്‌' അവസാനിക്കുന്നു. പുതിയ അര്‍ത്ഥങ്ങളിലേക്കും അസ്‌തിത്വത്തിലേക്കുതന്നെയും സംക്രമിച്ചും അര്‍ത്ഥങ്ങള്‍കുടഞ്ഞുകളഞ്ഞും അസംഖ്യം വ്യാഖ്യാനങ്ങളിലേക്ക്‌ നിര്‍ബന്ധിക്കുന്ന അനവധി ശിഖരങ്ങളുള്ള ഒരു നാടകമാണ്‌ ഒരു മധ്യവേനല്‍ പ്രണയ രാവ്‌. രമണനില്‍ ആത്മഹത്യാപ്രവണത ജന്‍മവാസനയായി ഉണ്ടായിരുന്നുവെന്ന കണ്ടെത്തല്‍ പരമ്പരാഗത നിരൂപണ-മനോ വിശകലന വായനകളെ അപനിര്‍മ്മിക്കുന്നു. ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ കവിതകള്‍ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള പഠനങ്ങള്‍ മരണാഭിമുഖ്യമുള്ള കവിയായിരുന്നു അദ്ദേഹം എന്ന്‌ തീര്‍പ്പ്‌ കല്‍പ്പിക്കുന്നു. അങ്ങനെ ഒരു മരണത്തെ തികച്ചും സ്വകാര്യവും ഏകാന്തവുമാക്കി കളയുന്നു. ഓരോവ്യക്തിയും ഒരുപാട്‌ വ്യക്തികളാല്‍ നിശ്ചയിക്കപ്പെടുന്ന സാമൂഹ്യാവസ്ഥയുടെ സൃഷ്‌്‌ടികൂടിയാണ്‌. എന്നതിനാല്‍ ആത്മഹത്യ വ്യക്തിപരമല്ലാതാകുന്നു. അതുകൊണ്ടാണ്‌ അരങ്ങില്‍ മനോഹരമായി ലൈറ്റപ്പ്‌ ചെയ്‌തിട്ടും മരക്കൊമ്പില്‍ തൂങ്ങിയാടുന്ന രമണന്റെ ശീരീരം കാഴ്‌ചകളെ അസ്വസ്ഥമാക്കുന്നത്‌. അതൊരു നിലയാണ്‌. കാലില്‍ ദര്‍ഭമുനകൊണ്ടതായി നടിച്ച്‌ നില്‍ക്കുന്ന കുലീനവും കാല്‍പ്പനികനുമായ ദൃശ്യ ശീലങ്ങളെ അപനിര്‍മ്മിക്കുന്ന ഒരു വിപരീത നില്‍പ്പ്‌ (counter posture).മലയാള കവിതയിലെ മൃത്യുബോധത്തെക്കുറിച്ച്‌ നിരവധി മനഃശാസ്‌ത്ര വിശകലനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. ഒരു കാവ്യത്തെ അത്‌ സാധ്യമാക്കിയ സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക പരിസരങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി തികച്ചും കാല്‍പ്പനികവും സൗന്ദര്യ ശാസ്‌ത്രപരവുമായ ഇടങ്ങളില്‍ പ്രതിഷ്‌ടിക്കുകയായിരുന്നു ഇത്തരം പഠനങ്ങള്‍. കാവ്യ പഠനത്തിന്റെ ഈ രീതീശാസ്‌ത്രം മുന്നില്‍ വെച്ചുകൊണ്ട്‌ ചരിത്രത്തെ വായിക്കുവാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്‌. ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ മുന്‍ നിര്‍ത്തി കെ പി അപ്പന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്‌ ഈ അര്‍ത്ഥത്തിലാണ്‌. കുട്ടിക്കാലത്തെ ഏകാന്തതയും ഒറ്റപ്പെടലും ഉഴുതുമറിച്ച മനസ്സിന്റെ തികച്ചും സ്വാഭാവികമായ പ്രതികരണമായിരുന്നു അടിയന്തിരാവസ്ഥ എന്നതരത്തിലുള്ള മനോവിശകലനം. ഇന്ദിര അനുഭവിച്ച മാനസിക പീഡനവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിയന്തിരാവസ്ഥയൊക്കെ എത്ര നിസാരം! എന്ന നിലയിലേക്കുവരെ എത്തിയ ചരിത്രപഠനം. ചരിത്രം ഒരു സൗന്ദര്യ ശാസ്‌ത്ര ഖണ്ഡകാവ്യമാണെന്ന നിസാരവല്‍ക്കരണത്തിലൂടെ ഭരണകൂട- അധികാര സ്ഥാപനങ്ങളെ ഇത്‌ കുറ്റവിമുക്തമാക്കുന്നു. `ഒരു മധ്യവേനല്‍ പ്രണയ രാവ്‌' ഒന്നിലധികം നാടക കാവ്യ സന്ദര്‍ഭങ്ങളെ അതിന്റെ സൗന്ദര്യ ശാസ്‌ത്ര പക്ഷത്തുനിന്നും പിടിച്ചിറക്കി അരങ്ങില്‍ വിചാരണയ്‌ക്കുവെയ്‌ക്കുകയാണ്‌. കോടതികളെയും പരമ്പരാഗത നിരൂപണ സ്ഥാപനങ്ങളെയും അവയുടെ സാംസ്‌കാരികാധികാരത്തെയും ഭാഷാ- ഭാഷണ അധികാരത്തെയും നിശിതമായി പൊളിച്ചെഴുതികൊണ്ടാണ്‌ ഈ വിചാരണ സാധ്യമാകുന്നത്‌. ആദ്യ പ്രേക്ഷക(ന്‍) കടന്നുവരുമ്പോള്‍ നാടകം ആരംഭിക്കുന്നു. അവസാനത്തെ പ്രേക്ഷകയും (നും) പിരിഞ്ഞുപോയി നാടകശാല ശൂന്യമാവുമ്പോള്‍ നാടകം അവസാനിക്കുകയും ചെയ്യുന്നു. അരങ്ങും സദസ്സും തമ്മിലും അഭിനേതാക്കും പ്രേക്ഷകരും തമ്മിലുമുള്ള അകലങ്ങള്‍ മായ്‌ച്ചു കളയുന്നതാണീ സങ്കല്‍പ്പം. പഞ്ചസന്ധിനിബദ്ധമായ പൂര്‍വ്വാപര ബന്ധമുള്ള ഒരു കഥയുടെ രംഗഭാഷ്യമല്ല ഒരു മധ്യവേനല്‍ പ്രണയ രാവ്‌. അത്‌ കാഴ്‌ചയുടെ, അഭിനയത്തിന്റെ, നാടകമെഴുത്തിന്റെതന്നെയും പരമ്പരാഗത ശീലങ്ങളെ കുടഞ്ഞുകളയുന്നു. അഭിനയത്തിലൂടെ രൂപപ്പെട്ടുവരുന്ന, അരങ്ങില്‍ നിര്‍മ്മിച്ചെടുക്കുന്ന നാടകമാണത്‌. അഭിനയത്തിന്റെ സാധ്യതകളിലൂടെയാണ്‌ നാടകം കെട്ടിയുണ്ടാക്കപ്പെടുന്നത്‌. സുസ്ഥിരവും കേന്ദ്രീകൃതവും ഏകീകൃതവുമായ അര്‍ത്ഥത്തെ നിരാകരിച്ചുകൊണ്ട്‌ അനിശ്ചിതവും സന്ദിഗ്‌ദവുമായ നാടകീയതകളിലൂടെ പ്രതിലോമങ്ങളായ നിരവധി രംഗ സാധ്യതകളിലേക്ക്‌ അവതരണം ചെന്നെത്തുകയാണ്‌.
edited version published in: Samakalika malayalam varika, may 16. 2008

Sunday, May 04, 2008

മാക്‌ട മലയാള സിനിമയോട്‌ ചെയ്യുന്നത്‌
കെ പി ജയകുമാര്‍, കെ ആര്‍ രണ്‍ജിത്‌
(സൗത്ത്‌ ഏഷ്യാ ഫീച്ചേഴ്‌സ്‌)

കേരളത്തില്‍ രൂപം കൊണ്ട ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ മാക്‌ട ഫെഡറേഷന്‍ മാസങ്ങള്‍ക്കു മുമ്പ്‌ ഒരു പണിമുടക്ക്‌ നടത്തി. ഫെഡറേഷനിലെ ഡ്രൈവര്‍മാരുടെ ദിവസക്കൂലിവര്‍ദ്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. സിനിമാമേഖലയാകെ ദിവസങ്ങളോളം സ്‌തംഭിപ്പിച്ച ആ പണിമുടക്ക്‌ വിജയം കണ്ടുവെങ്കിലും പുതുതായി രൂപം കൊണ്ട തൊഴിലാളി പ്രസ്ഥാനത്തിന്റെ ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ്‌ അത്‌ അവസാനിച്ചത്‌. `ഡ്രൈവര്‍മാരുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ ബലി കഴിക്കേണ്ടി വരുന്നത്‌ വലിയ കഷ്‌ടമാണെന്ന്‌' ഒരു പ്രമുഖ സംവിധായകന്‍ ആത്മഗതം പോലെ പറഞ്ഞു. കോടികള്‍ മുടക്കി (പലപ്പോഴും പാഴാക്കി) സിനിമ ചെയ്യുന്ന നിര്‍മ്മാതാക്കളാകട്ടെ ഡ്രൈവര്‍മാര്‍ക്ക്‌ തുച്ഛമായ കൂലി വര്‍ദ്ധന നടപ്പാക്കാന്‍ അനാവശ്യമായി ബലം പിടിക്കുകയും ചെയ്‌തു. ഡ്രൈവര്‍മാരുടെ ആവശ്യത്തിന്‌ വഴങ്ങിക്കൊടുത്താല്‍ ഭാവിയില്‍ മാക്‌ട ഫെഡറേഷനിലെ മറ്റ്‌ യൂണിയനുകളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടുവരുമെന്ന ഭയം സ്വഭാവികമായും അവര്‍ പ്രകടിപ്പിച്ചു. അതിനിടയിലാണ്‌ ഫെഡറേഷനിലെ തന്നെ ഡയറക്‌ടേഴ്‌സ്‌ യൂണിയന്‍ അംഗങ്ങള്‍ അടക്കമുള്ള വന്‍ തുകകള്‍ കൈപ്പറ്റുന്ന `തൊഴിലാളികള്‍' പരസ്യമായും രഹസ്യമായും സമരത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചത്‌. സമരം പിന്നെയും നീണ്ടുപോയിരുന്നെങ്കില്‍ സംഘടനയില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നുവരെ സംശയം ഉണര്‍ന്നിരുന്നു. ഈ സമരത്തിലൂടെ ഒരു ട്രേഡ്‌ യൂണിയനെന്ന നിലയില്‍ മാക്‌ട ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. അതോടൊപ്പം തൊഴിലെടുക്കാനുള്ള അവകാശവും തൊഴിലാളി യൂണിയനുകളുടെ ഇടപെടലുകളും സൃഷ്‌ടിച്ച വൈരുദ്ധ്യം മലയാള സിനിമയില്‍ പുതിയൊരു പ്രശ്‌നമേഖല സൃഷ്‌ടിക്കുകയായിരുന്നു. നാല്‌പതുലക്ഷം പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ മുതല്‍ ദിവസക്കൂലിക്ക്‌ പണിയെടുക്കുന്ന പ്രൊഡക്‌ഷന്‍ ബോയ്‌ വരെയുള്ള വിവിധ സാമ്പത്തിക ശ്രേണിയില്‍ പെട്ടവര്‍ ഒരേ കൊടിക്കീഴില്‍ അണിനിരന്നതാണ്‌ മാക്‌ട ഫെഡറേഷന്‍. സമനിരപ്പായ ഒരു തൊഴില്‍ സംസ്‌കാരത്തിന്റെ സാധ്യതയായിരുന്നു അത്‌ മുന്നോട്ടുവെച്ചത്‌. എന്നാല്‍ ആഭ്യന്തരമായ വര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും അധികാരമുറപ്പിക്കലും നിലനിര്‍ത്തലും മുഖ്യ അജണ്ടയാവുകയുമാണുണ്ടായത്‌. തൊഴില്‍ പരമായും സര്‍ഗ്ഗാത്മകമായും സിനിമയെ മുന്നോട്ടു നയിക്കുന്നതില്‍ യൂണിയന്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നത്‌ ഈ ഘട്ടത്തിലാണ്‌. പ്രശസ്‌ത സംവിധായകന്‍ കമല്‍ ഒരഭിമുഖത്തില്‍ പറയുന്നു. ``... സംഘടനയിലെ അംഗങ്ങളുടെ അടിയന്തിരമായ ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതില്‍ കവിഞ്ഞ്‌ ഒന്നും സംഭവിക്കുന്നില്ല. ചര്‍ച്ചക്കുള്ള വേദിയല്ല അത്‌. മാക്‌ടയില്‍മാത്രമല്ല, നിര്‍മ്മാതാക്കള്‍ക്കിടയിലോ, താരങ്ങള്‍ക്കിടയിലോ അത്തരം ചര്‍ച്ചകള്‍ സംഭവിക്കുന്നില്ല.'' വ്യവസായമെന്ന നിലയില്‍ സിനിമ ഒരു സാമ്പത്തിക സ്ഥാപനമാണ്‌. ഒരു സംവേദന രൂപമെന്ന നിലയില്‍ സാംസ്‌കാരിക സ്ഥാപനവും. സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ മൂലധനത്തിന്റെ പ്രത്യയശാസ്‌ത്ര താല്‌പര്യങ്ങളാണ്‌ സിനിമയില്‍ നടക്കുന്നത്‌. ജനങ്ങളെ സ്വന്തം വിശ്വാസങ്ങള്‍ക്കും ലോക വീക്ഷണങ്ങള്‍ക്കും അനുസരിച്ച്‌ ചിട്ടപ്പെടുത്തുവാന്‍ അത്‌ ശ്രമിക്കുന്നു. ഈ മൂലധന താല്‌പര്യങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്രപരമായ സാധൂകരണം നല്‍കുന്നത്‌ സിനിമയുടെ `സാംസ്‌കാരിക മൂല്യമാണ്‌.' ഇവിടെയാണ്‌ ഒരു തൊഴിലാളി യൂണിയന്‍ എടുക്കുന്ന നിലപാട്‌ വളരെ നിര്‍ണ്ണായകമാവുന്നത്‌. ``ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കും ആദ്യകാല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വളരെയധികം വേരോട്ടമുള്ള ഒരു സംസ്ഥാനമാണിത്‌. ഇവിടെ എല്ലാ മേഖലയിലും ട്രേഡ്‌ യൂണിയനിസം വന്നിട്ടുണ്ട്‌. സിനിമയില്‍ അത്‌ സാധ്യമായിട്ട്‌ രണ്ട്‌ വര്‍ഷമേ ആയിട്ടുള്ളൂ എന്നത്‌ ഒരു പാരഡോക്‌സ്‌ ആണ്‌. തമിഴിലും തെലുങ്കിലും മറ്റ്‌ പ്രാദേശിക ഭാഷകളിലും ട്രേഡ്‌ യൂണിയന്‍ ശക്തമാണ്‌. കേരളത്തില്‍ എന്തുകൊണ്ടോ അത്‌ വൈകി. സംവിധായകര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയ്‌സ്‌ വരെയുള്ള പതിനെട്ട്‌ - ഇപ്പോള്‍ ഇരുപതോളം ആയി- സംഘടനകള്‍ ചേര്‍ന്ന ഒരു കോണ്‍ഫെഡറേഷന്‍ ആണ്‌ ഇപ്പോള്‍ മാക്‌ട ഫെഡറേഷന്‍. ചരിത്രത്തിന്റെ ഒരു ഡിമാന്റിനോട്‌ ഒരു ഇന്‍ഡസ്‌ട്രി വളരെ വൈകി പ്രതികരിച്ചതാണ്‌ എന്ന്‌ പറയാം. അസംഘടിതമായ ഒരു തൊഴിലാളി മേഖല സംഘടിതമാവുകയാണ്‌. അതില്‍ ഇത്രയും അങ്കലാപ്പുകളുണ്ടാക്കേണ്ട കാര്യമില്ല. മറ്റെല്ലാ തൊഴിലാളി യൂണിയനുകള്‍ക്കും ഉള്ളതുപോലെ മാക്‌ടയിലെ എല്ലാ യൂണിയനിലും അംഗത്വം ലഭിക്കുന്നതിന്‌ അതിന്റെതായ മാനദണ്ഡങ്ങളുണ്ട്‌. ഈ മാനദണ്ഡങ്ങള്‍ക്ക്‌ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്‌ അതിന്റെ ജനറല്‍ ബോഡിക്ക്‌ സാധിക്കുന്നതുമാണ്‌.'' മാക്‌ട ഫെഡറേഷന്‍ ജോയിന്റ്‌ സെക്രട്ടറിയും റൈറ്റേഴ്‌സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. ഏകീകൃതമായ ട്രേഡ്‌ യൂണിയന്‍ സ്വഭാവത്തിലേക്കും സിനിമാരംഗത്തെ ഏക ട്രേഡ്‌ യൂണിയന്‍ എന്ന നിലയിലേക്കും മാക്‌ട ഫെഡറേഷന്‍ മാറുമ്പോള്‍ അത്‌ മുന്നോട്ടുവെയ്‌ക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും `ഉള്ളിലുള്ളവരെ' പരമാവധി സംരക്ഷിക്കുന്നതിനും `പുറത്തുനിന്നുള്ളവരെ' ആവും വിധം അകറ്റിനിര്‍ത്തുന്നതിനും ലക്ഷ്യം വെച്ചുള്ളതാണെന്ന്‌ ആരോപണങ്ങള്‍ ഉയരുന്നു. മാക്‌ട ഫെഡറേഷനില്‍ അംഗത്വം ലഭിക്കുന്നതിന്‌ 15000 മുതല്‍ അമ്പതിനായിരം രൂപ വരെയാണ്‌ വ്യത്യസ്‌ത യൂണിയനുകള്‍ ഈടാക്കുന്നത്‌. ഭാരിച്ച അംഗത്വഫീസ്‌ ഒടുക്കാന്‍ തയ്യാറായാല്‍ തന്നെ അംഗത്വം നല്‍കുന്നതിന്‌ അനാവശ്യമായ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. പല യൂണിയനുകളും ഒരു തരം കുത്തക സ്വഭാവത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം പലഭാഗത്തുനിന്നും ഉയരുന്നു.``ഡയറക്‌ടേഴ്‌സ്‌ യൂണിയനില്‍ ഇരുപത്തി അയ്യായിരം രൂപ ഈടാക്കുന്നുണ്ട്‌. പതിനായിരം രൂപ അംഗത്വ ഫീസ്‌ ഈടാക്കുന്ന യൂണിയനുകളും ഉണ്ട്‌. അതില്‍ കൂടുതല്‍ ഉള്ള സംഘടകളും ഉണ്ട്‌. സിനിമ എന്നത്‌ തരക്കേടില്ലാത്ത വേതനം ലഭിക്കുന്ന ഒരു തൊഴില്‍ മേഖലയാണ്‌. ട്രേഡ്‌ യൂണിയന്‍ രൂപീകരണത്തിന്‌ മുമ്പുവരെ വേതനം കിട്ടിയില്ലെങ്കില്‍ കിട്ടിയില്ല എന്നേ ഉള്ളൂ. അത്‌ ചോദിച്ചുവാങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പക്ഷേ ഇനി അത്‌ അങ്ങനെയല്ല. പ്രതിഫലം വാങ്ങിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്തം യൂണിയന്‍ ഏറ്റെടുക്കും. തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഇന്‍ഷൂറന്‍സ്‌ പരിരക്ഷ, ക്ഷേമനിധി തുടങ്ങി ഒരു ട്രേഡ്‌ യൂണിയന്‍ തൊഴിലാളികള്‍ക്ക്‌ ഉറപ്പു നല്‍കുന്ന വ്യവസ്ഥകളെല്ലാം ഫെഡറേഷന്‍ നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇതൊരു കനത്ത അംഗത്വഫീസായി പരിഗണിക്കാനാവില്ല.'' എന്നാണ്‌ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നത്‌. എഡിറ്റേഴ്‌സ്‌ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അമ്പതിനായിരം രൂപയാണ്‌ അടയ്‌ക്കേണ്ടത്‌. പുതുമുഖങ്ങളെ പരമാവധി ഒഴിവാക്കുന്ന പ്രവണതയാണ്‌ ഈ യൂണിയനില്‍ നിലനില്‍ക്കുന്നതെന്ന്‌ യുവതലമുറയിലെ പല എഡിറ്റര്‍മാരും പരാതിപ്പെടുന്നു. രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്‌ത `മെയ്‌ഡ്‌ ഇന്‍ യു എസ്‌ എ' എന്ന ചിത്രത്തിലൂടെ എഡിറ്ററായി രംഗപ്രവേശം ചെയ്‌ത വിജയ്‌ ശങ്കറിന്‌ മാക്‌ട എഡിറ്റേഴ്‌സ്‌ യൂണിയനില്‍ അംഗത്വമില്ല. ``അംഗത്വത്തിനുള്ള അപേക്ഷ ഒപ്പുവെയ്‌ക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്‌. ഏതെങ്കിലും എഡിറ്ററോടൊപ്പം രണ്ടുവര്‍ഷം അപ്രന്റിസായി പ്രവര്‍ത്തിച്ചിരിക്കണം. അപ്പോള്‍ മാക്‌ടയില്‍ നിന്നും അപ്രന്റിസ്‌ കാര്‍ഡ്‌ കിട്ടും. അതുമായി ചെന്നാല്‍ അംഗത്വം നല്‍കാമെന്നാണ്‌ പറയുന്നത്‌. പഴയ കാലത്താണെഎങ്കില്‍ ഇത്‌ ശരിയായിരുന്നു. അന്നൊക്കെ എഡിറ്റിംഗ്‌ പഠിക്കാന്‍ അവസരങ്ങള്‍ കുറവായിരുന്നു. അപ്പോള്‍ അപ്രന്റിസായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ നിരവധി ഇന്‍സ്റ്റിറ്റിയൂട്ടുകളുണ്ട്‌. അവിടെനിന്നും എഡിറ്റിംഗ്‌ ജോലികള്‍ പഠിച്ചിറങ്ങുന്നവരാണ്‌ എന്നെപ്പോലുള്ളവര്‍. സ്വതന്ത്രമായി സിനിമ ചെയ്‌ത്‌ കഴിവ്‌ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇനിയും അപ്രന്റിസായും, അസിസ്റ്റന്റ്‌ എഡിറ്ററായുമൊക്കെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കണം എന്നു പറയുന്നത്‌ അസംബന്ധമാണ്‌. കാലത്തിനനുസരിച്ച്‌ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തൊഴിലാളി യൂണിയനുകള്‍ തയ്യാറാവണം.'' ബ്ലെസിയുടെ കല്‍ക്കട്ടാ ന്യൂസിന്റെയും ഫ്രെയിംഡ്‌ എന്ന ഇംഗ്ലീഷ്‌ ചിത്രത്തിന്റെയും എഡിറ്ററായിരുന്നു വിജയ്‌. മാക്‌ട ഇടപെടലുകളെ തുടര്‍ന്ന്‌ കല്‍ക്കട്ടാ ന്യൂസിന്റെ ക്രഡിറ്റ്‌ ലിസ്റ്റില്‍ കെ തങ്കവേല്‍ കുമരന്‍ എന്ന അംഗത്വമുള്ള ആളിന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌. നൂറ്‌ ദിവസത്തോളം കൊല്‍ക്കത്തയിലും കൊച്ചിയിലുമായി നടന്ന ഷൂട്ടിംഗിന്റെ ഓണ്‍ ലൈന്‍ എഡിറ്റിംഗ്‌ നടത്തിയതും ചിത്രത്തിന്റെ എഡിറ്റിംഗ്‌ സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്‌തതും വിജയ്‌ ശങ്കറായിരുന്നു. ഒടുവില്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ ക്രഡിറ്റ്‌ ലിസ്റ്റില്‍ ഏറ്റവും അവസാനം `കട്ട്‌സ്‌: വിജയ്‌ ശങ്കര്‍' എന്നുമാത്രം കാണാം. ``അംഗത്വത്തെക്കുറിച്ചൊന്നും ഞാനിപ്പോള്‍ ശ്രദ്ധിക്കാറില്ല. ക്രഡിറ്റില്‍ പേര്‌ വന്നാലും ഇല്ലെങ്കിലും ഞാന്‍ വര്‍ക്ക്‌ ചെയ്യും.'' ജോലി അറിയുന്നവരെ ഒരുപാട്‌ കാലം അകറ്റി നിര്‍ത്താനാവില്ലെന്നാണ്‌ വിജയ്‌ പറയുന്നത്‌. മലയാളത്തില്‍ ഏറ്റവും വേഗതയാര്‍ന്ന ചിത്രങ്ങള്‍ക്ക്‌ എഡിറ്റിങ്‌ നിര്‍വ്വഹിച്ച ഡോണ്‍ മാക്‌സിനും ഇതേ ഗതി തന്നെയാണുണ്ടായത്‌. എഡിറ്റര്‍ എന്ന പേരിന്‌ പകരം `കട്‌സ്‌' കൊണ്ടു തൃപ്‌തിപ്പെടേണ്ടി വരുന്നു ഇവര്‍ക്കെല്ലാം. ഇതുമൂലം അര്‍ഹതപ്പെട്ട പല അംഗീകാരങ്ങളും ഇവര്‍ക്ക്‌ നഷ്‌ടപ്പെടുകയാണ്‌ ചെയ്യുന്നത്‌. എഡിറ്റേഴ്‌സ്‌ യൂണിനില്‍ പുതിയ ചെറുപ്പക്കാര്‍ക്ക്‌ വിവേചനം ഒന്നുമില്ലെന്ന്‌ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. ``എഡിറ്റേഴ്‌സ്‌ യൂണിയനില്‍ കുറെ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നിട്ടുണ്ട്‌. അങ്ങനെയുള്ള ഏഴ്‌ ചെറുപ്പക്കാര്‍ക്ക്‌ എഡിറ്റേഴ്‌സ്‌ യൂണിയനില്‍ മെമ്പര്‍ഷിപ്പ്‌ കൊടുത്തിട്ടുണ്ട്‌. അങ്ങനെ കടന്നുവന്ന ഒരു ചെറുപ്പക്കാരനാണ്‌ ഡോണ്‍ മാക്‌സ്‌. അതിന്‌ ശേഷം എഡിറ്റേഴ്‌സ്‌ യൂണിയന്‍ എടുത്ത ഒരു തീരുമാനം രണ്ട്‌ വര്‍ഷമെങ്കിലും ഇന്‍-സ്റ്റുഡിയോ എക്‌സ്‌പീരിയന്‍സ്‌ ഉള്ളവര്‍ക്കുമാത്രം മെമ്പര്‍ഷിപ്പ്‌ കൊടുത്താല്‍ മതിയെന്നാണ്‌. എഡിറ്റിങ്‌ എന്നത്‌ വളരെ സാങ്കേതിക മികവ്‌ ആവശ്യപ്പെടുന്ന ഒരു ജോലിയായതുകൊണ്ടാണ്‌ അത്തരമൊരു മാനദണ്ഡം മുന്നോട്ടുവെച്ചത്‌. ആയാള്‍ അത്തരത്തില്‍ പരിശീലനം നേടിയ ആളായിരിക്കണം, അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച ആളുകളെ ഈ നിബന്ധനകളില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.'' അദ്ദേഹം പറയുന്നു. എന്നാല്‍ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്ന അവകാശ സംരണമോ ജനാധിപത്യമോ സിനിമയുടെ തൊഴിലിടങ്ങളില്‍ കാണാനാവില്ലെന്നാണ്‌ തൊഴിലാളികള്‍ രഹസ്യമായി പങ്കുവെയ്‌ക്കുന്ന അനുഭവം. വന്‍ തുക പ്രതിഫലം വാങ്ങുന്ന സംവിധായകരും ദിവസക്കൂലിക്ക്‌ ജോലിചെയ്യുന്ന പ്രൊഡക്ഷന്‍ ബോയ്‌സും അടങ്ങുന്ന വലിയ വൃത്തത്തിനുള്ളില്‍ ഭക്ഷണം മാത്രം പ്രതിഫലമായി ലഭിക്കുന്ന മറ്റൊരു വിഭാഗമുണ്ട്‌. സംവിധാന സഹായികള്‍! സിനിമ തലയ്‌ക്കുപിടിച്ച്‌ ഇറങ്ങിപ്പുറപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ സിനിമാ സെറ്റുകളിലെ കോമാളികളായിത്തീരുകയാണ്‌ പതിവ്‌. മാക്‌ടയില്‍ താല്‌ക്കാലിക അംഗത്വം നേടി സിനിമ പഠിക്കാനെത്തുന്നന്നവര്‍ ചുരുങ്ങിയത്‌ മൂന്ന്‌ സിനിമകളിലെങ്കിലും സംവിധായകനൊപ്പം നിന്നെങ്കിലെ ഇവരെ സ്ഥിരാംഗത്വത്തിന്‌ പരിഗണിക്കുകയുള്ളു. ഇക്കാലമത്രയും സംവിധായകന്റെ ആട്ടും തുപ്പും സഹിച്ച്‌ പ്രതിഫലമൊന്നുമില്ലാതെ പണിയെടുക്കണം. വരാനിരിക്കുന്ന നല്ല കാലത്തിനുവേണ്ടിയുള്ള പരിധിയില്ലാത്ത സഹനം! മലയാളത്തിലെ ഒരു പ്രമുഖ ആക്‌ഷന്‍ സംവിധായകന്റെ കൂടെ നാല്‌ ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ സംവിധായകനായി പ്രവര്‍ത്തിച്ച ഒരു യുവാവ്‌ തന്റെ അനുഭവം ഇങ്ങനെയാണ്‌ വിവരിക്കുന്നത്‌. നാല്‌ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടും തന്റെ പേരെന്താണെന്നുപോലും സംവിധായകന്‌ അറിയില്ലായിരുന്നു. തുടക്കം മുതല്‍ `ഇഡിയറ്റ്‌' എന്നാണ്‌ സംവിധായകന്‍ ഈ അസിസ്റ്റന്റിനെ വിളിച്ചിരുന്നത്‌. പുതുതായി സംവിധാന രംഗത്തേക്ക്‌ കടന്നുവരുന്ന `താല്‍ക്കാലിക മെമ്പര്‍ക്ക്‌' ലഭിക്കുന്ന സ്വീകരണം ഇതാണ്‌. നൂറ്‌ ദിവസത്തോളം നീണ്ട ഒരു മലയാള സിനിമയുടെ ചിത്‌കീകരണത്തിനുശേഷം വീട്ടിലേക്ക്‌ മടങ്ങിപ്പോകാന്‍ വണ്ടിക്കൂലിക്ക്‌ 500 രൂപ ചോദിച്ച അസിസ്റ്റന്റ്‌ ഡയറക്‌ടറോട്‌ പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞത്‌: ഒരു പൈസപോലും അസിസ്റ്റന്‍സിന്‌ കൊടുത്തുപോകരുതെന്നാണ്‌ ഡയറക്‌ടര്‍ പ്രത്യേകം പറഞ്ഞിരിക്കുന്നത്‌ എന്നാണ്‌. ചിത്രീകരണത്തിനൊടുവില്‍ ഡബ്ബിങ്ങിന്‌ സഹായിക്കാന്‍ ആദരപൂര്‍വ്വം കാത്തുനിന്ന മറ്റൊരു സംവിധാന സഹായി താമസിക്കാന്‍ ഇടമോ ഭക്ഷണം കഴിക്കാന്‍ പണമോ ഇല്ലാതെ ഒടുവില്‍ സംവിധായകനെ തന്നെ സമീപിച്ചു. ``ഞങ്ങളൊക്കെ സിനിമ പഠിച്ചത്‌ കടത്തിണ്ണയിലും ബസ്‌ സ്റ്റാന്റിലുമൊക്കെ അന്തിയുറങ്ങിയാ... കൊച്ചിയിലെന്താ റെയില്‍വേ സ്റ്റേഷനൊന്നും ഇല്ലായോ?'' എന്നായിരുന്നു ഗുരുവിന്റെ മറുപടി. ലൊക്കേഷനില്‍ വെച്ചു പരിചയപ്പെട്ട മറ്റൊരു സിനിമാഭ്രാന്തന്റെ കാരുണ്യത്തില്‍ അയാളുടെ മുറിയില്‍ അന്തിയുറങ്ങിയാണ്‌ ആ സംവിധാനസഹായി സിനിമ പൂര്‍ത്തിയാക്കിയത്‌. ഇത്തരം നിരവധി അനുഭവങ്ങള്‍ സിനിമാവ്യവസായ രംഗത്തെ യഥാര്‍ത്ഥ തൊഴിലാളികള്‍ പങ്കുവെയ്‌ക്കുന്നു. സിനിമാ സെറ്റിലെ ഭക്ഷണവിതരണത്തില്‍ മുതല്‍ പന്തിയിലെ വലുപ്പച്ചെറുപ്പം ദൃശ്യമാകും. സൂപ്പര്‍ സ്റ്റാര്‍ മുതല്‍ ലൈറ്റ്‌ ബോയ്‌ വരെ ഓരോ ശ്രേണിയില്‍ പെട്ടവര്‍ക്കും വ്യത്യസ്‌തമായ ഭക്ഷണമാണ്‌ വിതരണം ചെയ്യുക. താമസം മുതല്‍ ഭക്ഷണം വരെയുള്ള ഈ ഉച്ചനീചത്വം ഒരുതരം അനുഷ്‌ഠാനം പോലെ സിനിമാവ്യവസായം പാലിച്ചുപോരുന്നുണ്ട്‌. ഈ തൊഴില്‍ സാഹചര്യത്തിലേക്കാണ്‌ തൊലിപ്പുറമേയുള്ള ചില ട്രേഡ്‌ യൂണിയന്‍ അവകാശവാദങ്ങളുമായി ഫെഡറേഷന്‍ ഇടപെടലുകള്‍ നടത്തുന്നത്‌. സിനിമാ വ്യവസായരംഗത്ത്‌ ഇത്തരം മാമൂലുകളും ഉച്ചനീചത്വങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്‌ ട്രേഡ്‌ യൂണിയന്‍ സ്വഭാവം കൈവരിക്കാന്‍ മാക്‌ട ശ്രമിക്കുന്നത്‌. തൊഴിലാളികളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുകയെന്ന അടിസ്ഥാനപരമായ ലക്ഷ്യത്തിലേക്കുള്ള ഈ ചുവടുവെയ്‌പ്പില്‍ ഒരു കലാപ്രവര്‍ത്തനം എന്ന നിലയിലുള്ള സിനിമയുടെ സവിശേഷത മറ്റൊരു തരം പ്രതിസന്ധി കൂടി സൃഷ്‌ടിക്കുന്നുണ്ട്‌. മലയാള സിനിമാ രംഗത്ത്‌ നിലനിന്നുപോരുന്ന `ഗുരുകുല സമ്പ്രദായ'ത്തിന്‌ പുറത്തുനിന്ന്‌ വരുന്നവരെ അതെപ്പോഴും അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നു. പുതിയ സംവിധായകര്‍ക്കും പുതിയ സിനിമാസങ്കല്‍പങ്ങളുമായി വരുന്നവര്‍ക്കും നേരെ ട്രേഡ്‌ യൂണിയന്‍ തന്ത്രങ്ങള്‍ കൂടി പുറത്തെടുക്കുമ്പോള്‍ മാക്‌ടയുടെ പരിധിക്ക്‌ പുറത്തുനില്‍ക്കുന്ന സംവിധായകരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. പുതിയ കാഴ്‌ചശീലങ്ങളുടെ പിന്‍ബലത്തില്‍ പരമ്പരാഗത ശിക്ഷണമില്ലാതെ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കുമുമ്പില്‍ മാക്‌ടയുടെ തൊഴിലാളിയൂണിയന്‍ മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാവുന്നുവെന്ന വിമര്‍ശനം ശക്തമാണ്‌. നാടകരംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുകയും പുതിയ കാലത്തിന്റെ രാഷ്‌ട്രീയം ധ്വനിക്കുന്ന സിനിമയെടുക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരുകയും ചെയ്‌ത ചെറുപ്പക്കാരനാണ്‌ അജയന്‍. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി അജയന്‍ സംവിധാനം ചെയ്യുന്ന ബോധി എന്ന ചിത്രം ആദ്യം മുതല്‍ തന്നെ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോയത്‌. കൃത്യമായ ഒരു പ്രൊഡ്യൂസറോ സംഘാംഗങ്ങളോ ഇല്ലാതെ വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ചിത്രത്തിന്റെ മൂലധനം ഒരേ തരംഗവേഗത്തില്‍ ചിന്തിക്കുന്ന യുവാക്കളുടെ കൂട്ടായ്‌മയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ മാക്‌ടയിലെ വിവിധ യൂണിയനുകള്‍ തടസ്സവാദവുമായി രംഗത്തുവന്നു. അവരുടെ യൂണിയനില്‍ പെട്ടവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം ചിത്രീകരണം, മാക്‌ടയില്‍ മെമ്പര്‍ഷിപ്പില്ലെങ്കില്‍ സിനിമയെടുക്കാനാവില്ല തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തിയായിരുന്നു തടസ്സവാദങ്ങള്‍. സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവരും മാറണം എന്നായിരുന്നു തൊഴിലാളി യൂണിയന്‍ പരോക്ഷമായി നിര്‍ദ്ദേശിച്ചത്‌. ``വളരെ പാഷനോടുകൂടിയാണ്‌ സിനിമയിലേക്ക്‌ ഞങ്ങള്‍ എത്തുന്നത്‌. മാത്രവുമല്ല അതിന്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. ആ പൊളിറ്റിക്‌സ്‌ നമ്മുടെ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌. അത്‌ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്ന ഒരു മാധ്യമത്തിലൂടെ പുറത്തേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ട്രേഡ്‌യൂണിയന്‍ മനോഭാവത്തോടെ സമീപിക്കുന്നത്‌ വേദനാജനകമാണ്‌. '' അജയന്‍ പറയുന്നു. ``മാക്‌ട പോലുള്ള സംഘടനകള്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമയുടെ നിലനില്‍പ്പിന്‌ സഹായകമായേക്കാം. പക്ഷേ സര്‍ഗ്ഗാത്മകമായ രീതിയില്‍ അല്ലെങ്കില്‍ വളരെ റിബലായ രീതിയില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌, സമാന്തരമായ സിനിമാസങ്കല്‍പങ്ങളുമായി വരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ മാക്‌ട പോലെയുള്ള പ്രസ്ഥാനങ്ങള്‍ തടസ്സമായാണ്‌ നില്‍ക്കുന്നത്‌. ജോണിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകള്‍ കണ്ട്‌ ആ മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്‌ ജനകീയമായ രീതിയില്‍ സിനിമ ചെയ്യാന്‍ മുന്നോട്ടുവരുമ്പോള്‍ മാക്‌ട മെമ്പര്‍ഷിപ്പും കനത്ത മെമ്പര്‍ഷിപ്പ്‌ തുകയുമൊക്കെയായി പ്രതിബന്ധം സൃഷ്‌ടിക്കുന്നു. നിങ്ങള്‍ക്ക്‌ മാക്‌ടയില്‍ മെമ്പര്‍ഷിപ്പുണ്ടോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സിനിമ ചെയ്യാനാവില്ല എന്നാണവര്‍ പറയുന്നത്‌. ഇത്‌ ഭീഷണിയുടെ സ്വരത്തിലാണ്‌ വരുന്നത്‌. ഭീഷണി ഉയരുന്നത്‌ പലപ്പോഴും മാക്‌ടയുടെ നേതൃത്വത്തില്‍ നിന്നല്ല. ചിലപ്പോള്‍ ക്യാമറാമാന്‍ ആവാം, അല്ലെങ്കില്‍ മേയ്‌ക്കപ്‌ മാന്‍മാരാവാം അതുമല്ലെങ്കില്‍ മറ്റു ചിലര്‍.... എനിക്കുതോന്നിയത്‌ ക്രിയേറ്റീവ്‌ ആയി ചെയ്യാന്‍ അവരുടെ കയ്യില്‍ ഒന്നുമില്ലാത്തതിന്റെ ഭീതിയാണ്‌ ഭീഷണിയുടെ സ്വരം സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ്‌. മാക്‌ടയുടെ മെമ്പര്‍ഷിപ്പ്‌ ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം, പക്ഷേ എന്നെപ്പോലുള്ളവര്‍ക്ക്‌ കൃത്യമായ പ്രൊഡ്യൂസര്‍ പോലുമില്ല. ഞാന്‍ സിനിമ ചെയ്യുന്നത്‌ എന്റെ സുഹൃത്തുക്കളും ഈ വിഷയുമായി താല്‍പര്യമുള്ളവരുമൊക്കെ ഒന്നുചേര്‍ന്നുകൊണ്ടുള്ള ഒരു ശ്രമമാണ്‌. പത്തോ ഇരുപതോ ലക്ഷം സ്വരുക്കൂട്ടിയെടുക്കുന്ന സിനിമ. ഇത്തരം സിനിമകളാണ്‌ എല്ലാക്കാലത്തും മലയാള സിനിമയെയും ഭാഷയെയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്‌. ഇത്തരം ശ്രമങ്ങളെയും തീക്ഷ്‌ണമായ സ്വപ്‌നങ്ങളെയും നശിപ്പിച്ചുകളയുന്ന ഒരു പ്രവണതയാണ്‌ മാക്‌ട പോലുള്ള സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.''സമാന്തരവും സ്വതന്ത്രവുമായ സിനിമാ പ്രവര്‍ത്തനങ്ങളേയും ശ്രമങ്ങളേയും ബാധിക്കുന്ന രീതിയിലേക്ക്‌ മാക്‌ടയുടെ ട്രേഡ്‌യൂണിയനിസം അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സിനിമയുടെ വ്യത്യസ്‌തമായ ധാരകളെ അത്‌ തടയുന്നു. വ്യവസായത്തെയും അതിന്റെ രീതികളെയും മാനദണ്ഡങ്ങളെയും മാത്രമല്ല, സിനിമ എന്ന മാധ്യമത്തെക്കൂടി സ്വന്തം നിര്‍വ്വചനങ്ങള്‍ക്കകത്തേക്ക്‌ ചുരുക്കാനുള്ള ശ്രമം കൂടി ഇവിടെ വെളിപ്പെടുകയാണ്‌. മൂലധന കേന്ദ്രിതമായ ഒരു വ്യവസായത്തെ സാധ്യമാക്കുന്ന ഇടം എന്ന നിലയ്‌ക്ക്‌ മാത്രമാണ്‌ സിനിമാനിര്‍മ്മാണത്തെ മാക്‌ട സമീപിക്കുന്നത്‌. ലാഭം ലക്ഷ്യം വെയ്‌ക്കുന്ന ഒരു ഉല്‍പന്നം മാത്രമായി സിനിമ മാറുകയും ചെയ്യുന്നു. ട്രേഡ്‌ യൂണിയനിസത്തിലേക്ക്‌ പ്രവേശിക്കുന്ന ഒരു തൊഴില്‍ മേഖലയുടെ ആന്തരസംഘര്‍ഷങ്ങളെ മാത്രമേ അത്‌ അഭിസംബോധന ചെയ്യുന്നുള്ളു. മറ്റെല്ലാത്തരം വ്യത്യസ്‌തതകളേയും ഇത്‌ നിരാകരിക്കുകയും ചെയ്യുന്നു. ``ഇവിടുത്തെ മധ്യവര്‍ഗ്ഗ സിനിമ ഒരു വീഗാലാന്റ്‌ സംസ്‌കാരമാണ്‌ മുന്നോട്ടുവെയ്‌ക്കുന്നത്‌. അവിടെ ചെന്നാല്‍ ഒന്ന്‌ കുളിക്കണം, നീന്തണം, കളിക്കണം ആഘോഷിക്കണം, പാട്ടുപാടി നൃത്തം വെയ്‌ക്കണം. ഈ ബഹളങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ഞാന്‍ മനസ്സിലാക്കിയതും ഞാന്‍ കണ്ടുശീലിച്ചതും എന്റെ മനസ്സിലുള്ളതുമായ സിനിമ ചെയ്യാന്‍ ഞാന്‍ ഇറങ്ങിത്തിരിക്കുന്നു. സിനിമ എന്ന കലാരൂപത്തിന്‌ കഥകളിപോലെത്തന്നെ, നാടകം പോലെത്തന്നെ ഒരു ഒറിജിനാലിറ്റി ഉണ്ട്‌. അത്‌ മാസ്റ്റേഴ്‌സിന്റെ സിനിമകളില്‍ നാം കണ്ടെത്തിയിട്ടുള്ള യാഥാര്‍ത്ഥ്യമാണ്‌. അത്തരം സിനിമകളെ റോള്‍ മോഡലായി നിര്‍ത്തിക്കൊണ്ട്‌ കേരളത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ ഇവിടെ നിന്ന്‌ വളരെ നെഗറ്റീവ്‌ ആയ പ്രതികരണമാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഇത്തരം സിനിമകള്‍ കാണാന്‍ ആരെക്കിട്ടും എന്ന പ്രതികരണമാണ്‌ ആദ്യം ലഭിക്കുക. പക്ഷേ, നാടകരംഗത്ത്‌ പ്രവര്‍ത്തിച്ചതിന്റെ കരുത്ത്‌ ഉള്ളിലുള്ളതുകൊണ്ട്‌ ഇതിനെ പ്രതിരോധിക്കാന്‍ എനിക്ക്‌ കഴിയും. ഇത്‌ മധ്യവര്‍ഗ്ഗ സിനിമാക്കാര്‍ ജനങ്ങളെക്കുറിച്ച്‌ ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു വികലമായ മുന്‍വിധിയാണ്‌. നമ്മുടെ തെരുവില്‍ പണിയെടുക്കുന്നവരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഉള്ളില്‍ പസ്സോളിനിയും ഗൊദാര്‍ദ്ദും കുറാസോവയും ഒക്കെയുണ്ടെന്ന്‌ ഇവര്‍ അറിയുന്നില്ല. ഗ്രാമങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ ആസ്വദിക്കാനെത്തുവരില്‍ ഭൂരിഭാഗവും ഈ സാധാരണക്കാര്‍ തന്നെയാണെന്ന്‌ ഇവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ സിനിമയെ കൊമേഴ്‌സ്യല്‍ തലത്തില്‍ നിന്ന്‌ മാത്രം ചിന്തിക്കുന്നവര്‍ക്ക്‌ ഈ പ്രേക്ഷകരെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ്‌ മാക്‌ട പോലുള്ള സംഘടനകള്‍ വെച്ച്‌ അവര്‍ക്ക്‌ ഇങ്ങനെയൊരു കളി കളിക്കേണ്ടി വരുന്നത്‌.'' അജയന്‍ അഭിപ്രായപ്പെടുന്നു. മാക്‌ട മുന്നോട്ടുവെക്കുന്ന നിബന്ധനകളെക്കുറിച്ച്‌ വളരെ വ്യത്യസ്‌തമായ നിലപാടാണ്‌ ദേശീയ അവാര്‍ഡ്‌ ജേതാവായ ഫിലിം എഡിറ്റര്‍ ബി അജിത്‌ കുമാര്‍ പങ്കുവെക്കുന്നത്‌. ``സിനിമ നിര്‍മ്മിക്കുന്നതിനോ റിലീസ്‌ ചെയ്യുന്നതിനോ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകാന്‍ പാടില്ല. അതിലുപരിയായി, നമ്മുടെ സിനിമയുടെ അഭിവൃദ്ധിക്കായി പുതിയ പ്രതിഭകളെയും ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ്‌ ഉണ്ടാവേണ്ടത്‌. യൂണിയന്‍ മെമ്പര്‍ഷിപ്പിന്‌ വേണ്ടി ഔദ്യോഗികമായ ഒരു അപ്രന്റിസ്‌ഷിപ്പ്‌ നിര്‍ബന്ധമാക്കുകയല്ല വേണ്ടത്‌. ഒരാള്‍ക്ക്‌ സിനിമ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അയാള്‍ മെമ്പര്‍ഷിപ്പിന്‌ അര്‍ഹനായിരിക്കണം. ഓഡിയോ വിഷ്വല്‍ ഇമേജിങ്‌ രംഗം ഇത്തരം മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത വിധം അങ്ങേയറ്റം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങളുടെ മൊബൈലില്‍ പോലും സിനിമ നിര്‍മ്മിക്കാവുന്ന കാലമാണിത്‌. പ്രതിഭയുള്ളവര്‍ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുക തന്നെ ചെയ്യും. പുതിയ ടെകനീഷ്യന്‍മാരും ചലച്ചിത്രകാരന്‌മാരും കഴിവുള്ളവരാണോ എന്നത്‌ അവരുടെ സൃഷ്‌ടികള്‍ തന്നെ തെളിയിക്കട്ടെ. യൂണിയനുകളും പ്രൊഫഷണല്‍ സംഘടനകളും തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും ശക്തിയാണ്‌ പ്രകടിപ്പിക്കേണ്ടത്‌. മറിച്ച്‌ അവരുടെ ദൗര്‍ബല്യങ്ങളും പ്രൊഫഷണല്‍ അരക്ഷിതത്വവുമല്ല.'' മാക്‌ടയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ `വ്യവസായ'ത്തിന്‌ അകത്തും പുറത്തുമായി സിനിമകളെ സങ്കല്‍പ്പിക്കുകയും വ്യത്യസ്‌തതകളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതുപോലെ തന്നെ അവകാശങ്ങളുടെ കാര്യത്തിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലും ഇരട്ട സമീപനം സ്വീകരിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്തിന്റെ അനുഭവം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. മണിച്ചിത്രത്താഴിന്റെ കഥ വിവിധ ഭാഷകളില്‍ സിനിമയായി. എല്ലാം വന്‍ ഹിറ്റുകളുമായിരുന്നു. എന്നാല്‍ അതിന്റെ കഥാകൃത്തായ മധുമുട്ടത്തിന്‌ ഒരു പ്രയോജനവും കിട്ടിയില്ല. പകര്‍പ്പവകാശം വാങ്ങാതെയാണ്‌ സിനിമയുടെ കഥ വില്‍പ്പന നടത്തിയതെന്നും കഥാകൃത്തിന്റെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ മധുമുട്ടം കോടതിയെ സമീപിച്ചു. പ്രമുഖ സംവിധായകരായ ഫാസിലും പ്രിയദര്‍ശനുമായിരുന്നു എതിര്‍ കക്ഷികള്‍. സ്വാഭാവികമായും മാക്‌ട കേസില്‍നിന്നും തന്ത്രപരമായ അകലം പാലിച്ചു. ``മണിച്ചിത്രത്താഴിന്റെ പകര്‍പ്പവകാശത്തെ സംബന്ധിക്കുന്ന കേസ്‌ ആരംഭിക്കുന്ന കാലത്ത്‌ ഞാന്‍ മാക്‌ടയില്‍ അംഗമായിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട്‌ മാക്‌ട എപ്പോഴെങ്കിലും ഇടപെട്ടതായി എനിക്കറിയില്ല. വളരെ അടുത്ത കാലത്ത്‌ ഞാന്‍ മാക്‌ട റൈറ്റേഴ്‌സ്‌ യൂണിയനില്‍ അംഗത്വമെടുത്തു. എഴുത്തുകാരന്റെ അവകാശങ്ങള്‍ പരമാവധി സംരക്ഷിക്കുക എന്നതാണ്‌ യൂണിന്റെ ലക്ഷ്യമെന്നും എന്റെ കേസ്‌ അതിന്‌ ഒരു കാരണമാണെന്നുമൊക്കെ്‌ പൊതുയോഗത്തില്‍ പലരും പറഞ്ഞു. അതിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.'' സെല്ലുലോയ്‌ഡില്‍ പതിയുന്ന ഉല്‍പ്പന്നത്തിന്‌ മാത്രമാണ്‌ സിനിമയുടെ നിര്‍മ്മാതാവിന്‌ അവകാശം. കഥയും തിരക്കഥയുമെല്ലാം എഴുത്തുകാര്‍ക്ക്‌ അവകാശപ്പെട്ടതാണെന്നാണ്‌ പകര്‍പ്പവകാശ നിയമത്തിന്റെ കാതല്‍. എന്നാല്‍ മാക്‌ട റൈറ്റേഴ്‌സ്‌ യൂണിയന്‍ ഇക്കാര്യത്തില്‍ പുതിയ സമീപനമാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌. മറ്റ്‌ ഭാഷകളിലേക്ക്‌ കഥ വില്‍ക്കുമ്പോള്‍ പ്രതിഫലത്തിന്റെ അമ്പത്‌ ശതമാനം എഴുത്തുകാരനും അമ്പത്‌ ശതമാനം നിര്‍മ്മാതാവിനുമുള്ളതാവണംഎന്നാണ്‌ ഈ സമീപനം. മൂലധന കേന്ദ്രിതമായ ഇത്തരം സമവായങ്ങള്‍ എഴുത്തുകാരുടെ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണ്‌. എന്നാല്‍ മാക്‌ട അംഗത്വത്തിനുവേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ക്ക്‌ എഴുത്തുകാര്‍ക്ക്‌ വഴിപ്പെടേണ്ടിവരുന്നു. എഴുത്തുകാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പോലും മാക്‌ട അംഗമല്ലാത്ത പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ വളരെ വിചിത്രമായ നിലപാടാണ്‌ യൂണിയന്‍ പിന്തുടര്‍ന്നുപോരുന്നത്‌. കഥാകൃത്തിന്‌ അംഗത്വമില്ലെങ്കില്‍ അയാള്‍ക്ക്‌ അര്‍ഹമായ ക്രെഡിറ്റോ പ്രതിഫലമോ നല്‍കാന്‍ വിസമ്മതിക്കുന്ന യൂണിയന്‍ അവകാശങ്ങളേക്കാള്‍ `വ്യവസായിക' താല്‌പര്യത്തിന്‌ കീഴടങ്ങുകയാണ്‌.
മാധ്യമം ആഴ്‌ചപ്പതിപ്പ്‌, തിങ്കള്‍, ഏപ്രില്‍, 28, 2008